ബൈബിൾ വായനകൾ

Daily Liturgical Bible Readings

This page provides the daily liturgical Bible readings used in the Syro-Malabar Holy Qurbana. Catholic believers in Kerala can read the Word of God in Malayalam and prepare spiritually for Mass.

തീയതി തിരഞ്ഞെടുക്കുക
Select a date to view readings

കൈത്താക്കാലം

കൈത്താ അഞ്ചാം വെള്ളി വിശുദ്ധ ശ്മോനിയും ഏഴു മക്കളും

14 August 2026

അമ്മയും ഏഴു മക്കളും.

2 മക്ക 7:1-6, 20-23, 41
2 മക്ക 7:1-6, 20-23, 41 അമ്മയും ഏഴു മക്കളും.
1 ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധ മായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു.2 അവരിലൊരുവന്‍ അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്‍മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.3 ഇതുകേട്ടു രാജാവ് കോപാവേശംപൂണ്ടു വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്ഞാപിച്ചു.4 ഉടനെ അവര്‍ അങ്ങനെ ചെയ്തു. സഹോദരന്‍മാരും അമ്മയും കാണ്‍കെ അവരുടെ വക്താവിന്‍െറ നാവും കൈകാലുകളും ഛേദിക്കാനും ശിരസ്സിലെ ചര്‍മം ഉരിയാനും രാജാവ് ഉത്തരവിട്ടു.5 അങ്ങനെ അവന്‍ തീര്‍ത്തും നിസ്സഹായനായപ്പോള്‍ അവനെ ജീവനോടെ വറചട്ടിയില്‍ പൊരിക്കാന്‍ രാജാവ് വീണ്ടും കല്‍പിച്ചു. ചട്ടിയില്‍നിന്നു പുക ഉയര്‍ന്നു. മറ്റു സഹോദരന്‍മാരും അമ്മയും ശ്രേഷ്ഠമായ മരണം വരിക്കാന്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ടു പറഞ്ഞു:6 അവിടുത്തേക്ക് തന്‍െറ ദാസരുടെമേല്‍ കരുണ തോന്നും എന്നു പാടി മോശ ജനങ്ങള്‍ക്കു മുന്‍പില്‍ സാക്ഷ്യം നല്‍കിയതുപോലെ, ദൈവമായ കര്‍ത്താവ് നമ്മെ കടാക്ഷിക്കുകയും നമ്മുടെനേരേ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു.
20 ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്‍മാര്‍ വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു.21 പിതാക്കന്‍മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈ ര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി.22 അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്‍െറ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല.23 മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്‍െറയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്‍െറ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍ , കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
41 പുത്രന്‍മാര്‍ക്കുശേഷം അവസാനം മാതാവും മരിച്ചു.

ദാനിയേല്‍ സിംഹക്കുഴിയില്‍.

ദാനി 6:1-17
ദാനി 6:1-17 ദാനിയേല്‍ സിംഹക്കുഴിയില്‍.
1 രാജ്യം ഭരിക്കാന്‍ അതിന്‍െറ എല്ലാ ഭാഗങ്ങളിലുമായി നൂറ്റിയിരുപതു പ്രധാന ദേശാധിപന്‍മാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാരിയൂസിനു തോന്നി.2 അവരുടെമേല്‍ മൂന്നു തലവന്‍മാരെയും അവന്‍ നിയമിച്ചു. അവരില്‍ ഒരുവന്‍ ദാനിയേലായിരുന്നു. രാജാവിനു നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രധാനദേശാധിപന്‍മാര്‍ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.3 അദ്ഭുതകരമായ ദൈവികചൈതന്യമുണ്ടായിരുന്നതുകൊണ്ട്, ദാനിയേല്‍ മറ്റെല്ലാ തലവന്‍മാരെയും പ്രധാന ദേശാധിപന്‍മാരെയുംകാള്‍ ശ്രേഷ്ഠനായിത്തീര്‍ന്നു; തന്‍െറ രാജ്യം മുഴുവന്‍െറയും അധികാരിയായി അവനെ നിയമിക്കാന്‍ രാജാവ് ആലോചിച്ചു.4 അപ്പോള്‍ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും ദാനിയേലിന്‍െറ മേല്‍ രാജദ്രോഹക്കുറ്റം ആരോപിക്കാന്‍ പഴുതു നോക്കി; പരാതിക്കു മതിയായ കാരണമോ കുറ്റമോ കണ്ടെണ്ടത്താന്‍ അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, അവന്‍ വിശ്വസ്തനായിരുന്നു. ഒരു കുറ്റവും അവര്‍ അവനില്‍ കണ്ടില്ല.5 അപ്പോള്‍, അവര്‍ പറഞ്ഞു: ഈ ദാനിയേലില്‍, അവന്‍െറ ദൈവത്തിന്‍െറ നിയമത്തെ സംബന്ധിച്ചല്ലാതെ മറ്റു പരാതിക്കു കാരണം കണ്ടെണ്ടത്താന്‍ നമുക്കു കഴിയുകയില്ല.6 ഈ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും തമ്മില്‍ ആലോചിച്ചുറച്ച്, രാജാവിന്‍െറ അടുത്തെത്തി പറഞ്ഞു: ദാരിയൂസ് രാജാവ് നീണാള്‍ വാഴട്ടെ!7 എല്ലാ തല വന്‍മാരും സ്ഥാനപതികളും പ്രധാനദേശാധിപന്‍മാരും ഉപദേശകരും നാടുവാഴികളും ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവന്‍മാരോടോ മനുഷ്യരോടോ പ്രാര്‍ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു കളയുമെന്ന് ഒരു കല്‍പന പുറപ്പെടുവിച്ച്, നിരോധനം ഏര്‍പ്പെടുത്തണം.8 രാജാവേ, മേദിയാക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച് മാറ്റം വരുത്തുകയോ ലംഘിക്കുകയോ ചെയ്യാനാവാത്ത ആ നിരോധനാജ്ഞ മുദ്രവച്ചു സ്ഥിരീകരിക്കണം.9 ദാരിയൂസ് നിരോധനാജ്ഞയില്‍ മുദ്രവച്ചു.10 രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്ന് അറിഞ്ഞദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്‍െറ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ് ചെയ്തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന് തന്‍െറ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്ദി പറയുകയും ചെയ്തു.11 മേല്‍പറഞ്ഞമനുഷ്യര്‍ തീരുമാനിച്ചിരുന്നതു പോലെ ചെന്ന്, ദാനിയേല്‍ തന്‍െറ ദൈവത്തിന്‍െറ മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു.12 അവര്‍ രാജ സന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീര്‍ച്ചയായും അങ്ങനെതന്നെ.13 അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍നിന്നുള്ള പ്രവാസികളിലൊരുവനായ ആദാനിയേല്‍ നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്‍െറ പ്രാര്‍ഥന നടത്തുന്നു.14 ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍മനസ്സിലുറച്ച് അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യന്‍ അസ്തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു.15 അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കല്‍പനയും ശാസനയും മാറ്റിക്കൂടാ.16 രാജാവ് കല്‍പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്‍െറ ദൈവം നിന്നെ രക്ഷിക്കട്ടെ!17 ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്‍െറയും പ്രഭുക്കന്‍മാരുടെയും മോതിരങ്ങള്‍കൊണ്ട് അതിനു മുദ്രവയ്ക്കുകയും ചെയ്തു.

മരിക്കുന്നവരെപ്പോലെയെങ്കിലും ഞങ്ങള്‍ ജീവിക്കുന്നു.

2 കോറി 6:1-10
2 കോറി 6:1-10 മരിക്കുന്നവരെപ്പോലെയെങ്കിലും ഞങ്ങള്‍ ജീവിക്കുന്നു.
1 നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.2 അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്‍െറ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.3 ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല.4 മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്‍െറ ദാസന്‍മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,5 മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,6 ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്കളങ്കസ്നേഹത്തില്‍;7 സത്യസന്ധമായ വാക്കില്‍, ദൈവത്തിന്‍െറ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;8 ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.9 ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.10 ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്ത വരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.

ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.

യോഹ 16:25-33
യോഹ 16:25-33 ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.
25 ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും.26 അന്ന് നിങ്ങള്‍ എന്‍െറ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ഥിക്കാം എന്നു പറയുന്നില്ല.27 കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.28 ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ട് പിതാവിന്‍െറ അടുത്തേക്കു പോകുന്നു.29 അവന്‍െറ ശിഷ്യന്‍മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.30 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.31 യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?32 എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.33 നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കുക.

1 പത്രോ 3:14-17
വിശുദ്ധ മാക്സിമില്യന്‍ കോള്‍ബേ പു.
1 പത്രോ 3:14-17 നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കുക.
14 നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ.15 ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.16 എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.17 നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.

മിശിഹായെപ്രതി ജീവന്‍ ത്യജിക്കുക.

ലൂക്കാ 9:23-26
വിശുദ്ധ മാക്സിമില്യന്‍ കോള്‍ബേ പു.
ലൂക്കാ 9:23-26 മിശിഹായെപ്രതി ജീവന്‍ ത്യജിക്കുക.
23 അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.24 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ ര ക്ഷിക്കും.25 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം?26 ഒരുവന്‍ എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍െറയും പിതാവിന്‍െറയും വിശുദ്ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും